Latest News

യുവാവിനെ കൊന്ന് കത്തിച്ച സ്ത്രീയുള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

ചെന്നൈ: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്ന് ആന്ധ്രാപ്രദേശില്‍ വെച്ച് കത്തിച്ച സംഭവത്തില്‍ സ്ത്രീയുള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍. അവിഹിതബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തിരുവട്ടിയൂര്‍ ബാലകൃഷ്ണ കോളനിയിലെ വിക്കി (27) യെയാണ് കൊന്നത്. എസ്താറാണി (40), പാണ്ഡി (35), വിമല്‍(30), ബാബു (22), സത്യനാരായണന്‍ (31), രമേഷ് (28), സെന്തില്‍(24) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

തിരുവട്ടിയൂരിലെ 'രൂപക്' എന്ന സ്വകാര്യ കമ്പനിയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന വിക്കിയ്ക്ക് കമ്പനിയിലെ ഒരു ജീവനക്കാരിയുമായി അടുപ്പമുണ്ടായിരുന്നു . കമ്പനിയുടമ സദാശിവവും യുവതിയുമായി അടുപ്പം പുലര്‍ത്തിരുന്നു. തുടര്‍ന്ന് വിക്കിയെ സ്ഥാപനത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. ജോലിയില്‍നിന്ന് നീക്കം ചെയ്തിട്ടും യുവതിയുമായി ബന്ധം തുടര്‍ന്നതിനാല്‍, വിക്കിയെ കൊല്ലാന്‍ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായ എസ്താറാണിയുടെ നേതൃത്വത്തിലുളള സംഘത്തെ എട്ട് ലക്ഷം രൂപ നല്‍കി സദാശിവം നിയോഗിക്കുകയായിരുന്നെന്ന് തിരുവട്ടിയൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സെന്തില്‍കുമാര്‍ പറഞ്ഞു.

ജൂലായ് 28-ന് വൈകിട്ട് എസ്താര്‍ റാണിയുടെ നേതൃത്വത്തിലുള്ള സംഘം വിക്കിയെ തിരുവട്ടിയൂരില്‍നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി. വിമലും പാണ്ഡിയും ചേര്‍ന്ന് വിക്കിയെ കഴുത്തറുത്ത് കൊന്നു. തുടര്‍ന്ന് ആന്ധ്രാ പ്രദേശിലെ കഡപ്പ ജില്ലയിലേക്ക് കൊണ്ടുപോയി മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു.

ആഴ്ചകള്‍ കഴിഞ്ഞിട്ടും സംഭവം പുറത്തറിഞ്ഞില്ല. വിക്കിയുടെ തിരോധാനത്തിന് പിറകില്‍ സദാശിവം പ്രവര്‍ത്തിച്ചിട്ടുണ്ടന്ന് സംശയിക്കുന്നതായി വിക്കിയെ പ്രണയിച്ച യുവതി രക്ഷിതാക്കളോട് പറഞ്ഞു. രക്ഷിതാക്കള്‍ പോലീസിനെ വിവരം അറിയിച്ചു. തിരുവട്ടിയൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് എസ്താറാണിയും സംഘവും പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.