Latest News

പുണെയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 25 ആയി

പുണെ: മഹാരാഷ്ട്രയിലെ പുണെയില്‍ ബുധനാഴ്ച വെളുപ്പിനുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 25 ആയി. മരണസംഖ്യ ഉയരാന്‍ സാധ്യത. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

പുണെയില്‍നിന്ന് 120 കി.മീ. അകലെ മാലിന്‍ ഗ്രാമത്തിലുള്ള അംബേഗാവ് താലൂക്കിലാണ് ബുധനാഴ്ച വെളുപ്പിന് അഞ്ചോടെ ദുരന്തമുണ്ടായത്. നാലു ദിവസമായി പെയ്യുന്ന മഴയില്‍ തൊട്ടടുത്ത കുന്നില്‍നിന്ന് മണ്ണും പാറകളും വീടുകള്‍ക്ക് മേലേക്ക് കുലംകുത്തിയൊഴുകുകയായിരുന്നു. 50 വീടുകള്‍ ഇവയ്ക്കടിയിലായി. ഈസമയം വീട്ടുകാര്‍ ഉറക്കത്തിലായിരുന്നത് ദുരന്തത്തിന്റെ തീവ്രത കൂട്ടി.

സഹ്യാദ്രിയിലെ ഉള്‍ഗ്രാമങ്ങളിലൊന്നാണ് മാലിന്‍. അംബേഗാവ് താലൂക്കിലെ 740 താമസക്കാരില്‍ ഭൂരിഭാഗവും ആദിവാസികളാണ്. ഉരുള്‍പൊട്ടലില്‍ കുന്നിന്റെ ഒരുഭാഗം പൂര്‍ണമായും ഇടിഞ്ഞുവീണു. ദുരന്തമുണ്ടായുടന്‍ തൊട്ടടുത്ത ഗ്രാമങ്ങളിലുള്ളവരാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്.

പിന്നാലെ പോലീസും കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണസേനയുമെത്തി. കരസേനയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. ദേശീയ ദുരന്തകൈകാര്യ സേനയിലെ 300 പേരെ ദുരന്തസ്ഥലത്തേക്കയച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Keywords: Maharashtra, Pune, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.