Latest News

വാടകയ്‌ക്കെടുത്ത് വ്യാജ രേഖയുണ്ടാക്കി മറിച്ചുവിറ്റ കാറുകള്‍ തമിഴ് നാട്ടില്‍ നിന്നും പിടിച്ചെടുത്തു.

അടിമാലി: വാടകയ്‌ക്കെടുത്ത് വ്യാജ ആര്‍സി ബുക്ക് നിര്‍മ്മിച്ച് മറിച്ചുവിറ്റ രണ്ട് കാറുകള്‍ അടിമാലി പോലീസ് തമിഴ് നാട്ടില്‍ നിന്നും പിടിച്ചെടുത്തു. ആറു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വഷണം ഊര്‍ജ്ജിതമാക്കി. സമാന കേസില്‍ കട്ടപ്പന പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത കാസര്‍കോട് നീലേശ്വരം റിയാസ് മന്‍സില്‍ റിയാസ് (30)നെ അടിമാലിയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

കേസില്‍ ഒന്നാം പ്രതി മലപ്പുറം വെണ്ടര സ്വദേശി കേളിക്കോടന്‍ അയ്യപ്പദാസ് (30), തിരൂര്‍ സ്വദേശി വക്കീല്‍ സുഗുതന്‍,വണ്ടൂര്‍ തെക്കോട്ട് സ്വദേശി സജീവ് (32), ഒറ്റപ്പാലം കുറ്റിക്കാട്ട് ടിജു (29), പൊന്നാനി സ്വദേശി മുബാറക്ക്(34), ഗൂഡല്ലൂര്‍ സ്വദേശി കറുപേന്ദ്രന്‍(38), തമിഴ്‌നാട് തിരൂര്‍ സ്വദേശിയും വാഹന ബ്ലേക്കറുമായ മജീദ് (30) എന്നിവരെ പ്രതിചേര്‍ത്താണ് അടിമാലി പോലീസ് അന്വഷണം.

രാജകുമാരി കുളപ്പാറച്ചാല്‍ സ്വദേശി തടികൂട്ടില്‍ ബിജുവിന്റെ കാര്‍ ജൂലായ് ആറിന് വീട്ടില്‍ നിന്നും മോഷണം പോയതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വഷണമാണ് വാഹന തട്ടിപ്പ് കേസിന്റെ ചുരുള്‍ അഴിയുവാന്‍ കാരണമായത്. ബിജു മൂന്നുമാസം മുന്‍പ് വാഹന ഇടപാടുകാരന്‍ മജീദ് വഴി കാര്‍ വിലയ്ക്ക് വാങ്ങി. ഇതിന്റെ രേഖകള്‍ വ്യാജമാണെന്ന് ബിജുവിന് അറിയില്ലായിരുന്നു. ഈ വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമ തിരൂര്‍ സ്വദേശി മുഹമ്മദ് ഹനീഫാണ് ബിജുവിന്റെ വീട്ടില്‍ നിന്നും വാഹനം കൊണ്ടുപോയതെന്ന് അടിമാലി പോലീസ് നടത്തിയ അന്വഷണത്തില്‍ കണ്ടെത്തി. തിരൂരില്‍ വാഹനം കണ്ടെത്തിയപ്പോള്‍ രണ്ട് ആര്‍സി ബുക്കുക്കള്‍ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

മുഹമ്മദ് ഹനീഫ് രണ്ട് മാസം മുന്‍പ് മലപ്പുറം സ്വദേശി അയ്യപ്പദാസിന് ഈ വാഹനം മാസവാടകയ്ക്ക് നല്‍കി. ഇയാള്‍ ഇത് റിയാസിന് കൈമാറി. റിയാസ് ഈ വാഹനത്തിന് വ്യാജ രേഖയുണ്ടാക്കി കേസിലെ ഓരോ പ്രതികള്‍ക്കായി കൈമാറി. ഇവര്‍ പലര്‍ക്കായി മറിച്ച് വില്‍പ്പന നടത്തി. ഇങ്ങനെയാണ് ഈ വാഹനം രാജകുമാരി സ്വദേശി ബിജുവിന്റെ കൈവശം എത്തിയത്. രാജകുമാരിയില്‍ തന്റെ വാഹനം ഉണ്ടെന്ന് യഥാര്‍ത്ഥ ഉടമ മുഹമ്മദ് ഹനീഫ് മനസ്സിലാക്കുകയും വാഹനം ഇവിടെ നിന്നും കൊണ്ടുപോകുകയുമായിരുന്നു. പോലീസ് ഈ അന്വഷണത്തിലാണ് ഇതേ രീതിയില്‍ മറ്റൊരു കാറും പിടിച്ചെടുത്തത്. വ്യാജരേഖ ഉണ്ടാക്കിയിരുന്നതും വാഹനം വില്‍പ്പന നടത്തിയിരുന്നതും റിയാസായിരുന്നു. ഇയാള്‍ ഇത്തരത്തില്‍ 20 ഓളം വാഹനത്തില്‍ വ്യാജ രേഖയുണ്ടാക്കി വില്‍പന നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ എല്ലാം ഒളിവിലാണ്.

അടിമാലി സിഐ കെ.ജിനദേവന്‍, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ സിആര്‍ സന്തോഷ്, സജി എന്‍. പോള്‍,സിവി ഉലഹന്നാന്‍, എംഎം ഷാജു, എംഎം ഫൈസല്‍ എന്നിവര്‍ചേര്‍ന്നാണ് അന്വഷണം നടത്തിയത്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.