Latest News

പോലീസ് ഡ്രൈവറെ കൊന്ന കേസില്‍ മലയാളികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

മംഗളൂരു: കവര്‍ച്ചശ്രമം തടഞ്ഞ പോലീസ് ഡ്രൈവറെ കുത്തിക്കൊല്ലുകയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ മലയാളികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശികളായ രാജേഷ് നായര്‍, രഘു നമ്പ്യാര്‍ എന്നിവരെയാണ് കുന്ദാപുര അതിവേഗ കോടതി ശിക്ഷിച്ചത്. 

പോലീസ് ജീപ്പ് ഡ്രൈവര്‍ ശ്രീധറിനെ കൊന്ന കേസിലെ പ്രതിയായ രഘു നമ്പ്യാരെ ജീവപര്യന്തം തടവിനുശിക്ഷിച്ചപ്പോള്‍ കൂട്ടുപ്രതി രാജേഷ് നമ്പ്യാര്‍ക്ക് അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

2010 ജൂണ്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. രഘുവും രാജേഷും മെയ് 28-നാണ് തീവണ്ടിയില്‍ ബൈന്ദൂരിലെത്തുന്നത്. 29-ന് രാത്രി അവിടത്തെ പെട്രോള്‍പമ്പില്‍ കവര്‍ച്ച നടത്തി. അടുത്തദിവസം രാത്രി കുന്ദാപുരയിലെ ശ്രീദേവി സ്റ്റോറില്‍നിന്ന് ഒരു കത്തിവാങ്ങി 31-ന് കുന്ദാപുര ടൗണില്‍ പലയിടങ്ങളിലും കവര്‍ച്ച നടത്തി. വിവരമറിഞ്ഞ് കുന്ദാപുര എ.എസ്.ഐ. സുബ്ബണ്ണയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങി. എന്നാല്‍, ഇവരെ ഇരുമ്പുവടികളും മറ്റും ഉപയോഗിച്ച് പ്രതികള്‍ ആക്രമിച്ച് ദേശീയപാത വഴി രക്ഷപ്പെട്ടു.

അടുത്തദിവസം വെളുപ്പിന് 4.30-ഓടെ പട്രോളിങ് ചുമതലയുണ്ടായിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കാന്തരാജുവിന്റെ ജീപ്പിനുമുന്നില്‍ പ്രതികള്‍ അവിചാരിതമായി വന്നുപെട്ടു. ഇവരെ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ സി.ഐ.യുടെ സര്‍വീസ് റിവോള്‍വര്‍ പ്രതികള്‍ തട്ടിപ്പറിച്ചെന്നും ഇതുതടയാനെത്തിയ പോലീസ് ഡ്രൈവര്‍ ശ്രീധറിനെ രഘു നമ്പ്യാര്‍ കുത്തിവീഴ്ത്തുകയായിരുന്നുവെന്നുമാണ് കേസ്. ആസ്പത്രിയിലെത്തിച്ച ശ്രീധര്‍ വൈകാതെ മരിച്ചു.

തിരച്ചിലിനിടെ ഇരുവരെയും നദിക്കരയില്‍നിന്ന് പിന്നീട് പിടികൂടി. ഇരുപ്രതികള്‍ക്കുമെതിരെ കര്‍ണാടകത്തിലും കേരളത്തിലും ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്. പ്രതികള്‍ ഇളവ് അര്‍ഹിക്കുന്നില്ലെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. പി.പി.രവികിരണ്‍ മുരഡേശ്വര്‍ ആണ് സര്‍ക്കാറിനായി കേസ് വാദിച്ചത്.

Keywords: Manglore, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.