Latest News

കേരള നിയമസഭ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അന്തരിച്ചു

ബംഗളൂരു: കേരള നിയമസഭ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ (66) അന്തരിച്ചു. കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ബംഗളൂരുവിലെ എച്ച്‌സിജി സെന്റര്‍ ഫോര്‍ ഓങ്കോളജി ആശുപത്രിയിലായിരുന്നു അന്ത്യം. കരളിന്റെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഡല്‍ഹിയിലും അമേരിക്കയിലും കാര്‍ത്തികേയനു നേരത്തേ ചികിത്സ നടത്തിയിരുന്നു. പിന്നീട് നാട്ടിലേക്കു മടങ്ങിയെങ്കിലും വീണ്ടും ആരോഗ്യം മോശമായതിനാല്‍ ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ ബംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ പതിമൂന്നാം നിയമസഭയിലെ സ്പീക്കറും തിരുവനന്തപുരം അരുവിക്കര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമാണ് കാര്‍ത്തികേയന്‍. 1949 ജനുവരി 20 ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ എ.പി. ഗോപാലപിള്ളയുടെയും വനജാക്ഷിയമ്മയുടെയും മകനായാണ് കാര്‍ത്തികേയന്റെ ജനനം. എല്‍എല്‍ബി ബിരുദധാരിയായ അദ്ദേഹം കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്.

1995 ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായും 2001 ലെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ, സാംസ്‌കാരിക മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991ല്‍ പരാതി പരിഹാര സെല്‍ ചെയര്‍മാന്‍, ഒമ്പതാം നിയമസഭയിലെ ചീഫ് വിപ്പ്, 10-ാം നിയമസഭയില്‍ കോണ്‍ഗ്രസിന്റെ നിയമസഭ കക്ഷി ഉപനേതാവ്, പലഘട്ടങ്ങളിലായി കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളിലും കാര്‍ത്തികേയന്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി.

1982ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിച്ച കാര്‍ത്തികേയന്‍ സിപിഎം നേതാവ് കെ. അനിരുദ്ധനെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തിയത്. എന്നാല്‍ 1987 ല്‍ ഇതേ മണ്ഡലത്തില്‍ എം.വിജയകുമാറിനോട് പരാജയപ്പെട്ടു. പിന്നീട് തുടര്‍ച്ചയായി അഞ്ചു തവണ കാര്‍ത്തികേയന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1991, 1996, 2001, 2006 വര്‍ഷങ്ങളില്‍ ആര്യനാട് നിന്നും 2011ല്‍ അരുവിക്കരയില്‍ നിന്നുമാണ് നിയമസഭയിലെത്തിയത്. ഡോ. എം.ടി സുലേഖയാണ് ഭാര്യ. കെ.എസ്. അനന്തപത്മനാഭന്‍, കെ.എസ്. ശബരിനാഥന്‍ എന്നിവര്‍ മക്കളാണ്. 

Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.