Latest News

കര്‍ണാടകയിലെ വന്‍ കാര്‍ മോഷ്ടാവ് തൃപ്പൂണിത്തുറയില്‍ അറസ്റ്റില്‍

തൃപ്പൂണിത്തുറ: കര്‍ണാടകയില്‍ നിന്ന് പന്ത്രണ്ടോളം കാറുകള്‍ മോഷ്ടിച്ച കേസിലെ പ്രതി തൃപ്പൂണിത്തുറയില്‍ പിടിയില്‍. തൃപ്പൂണിത്തുറയിലെ ഹോട്ടലില്‍ സെക്യൂരിറ്റി ജീവനക്കാരനായ പൂഞ്ഞാര്‍ കല്ലടയില്‍ സുബിന്‍ (26) ആണ് അറസ്റ്റിലായത്. ഹോട്ടലില്‍ നിന്നു മോഷ്ടിച്ച മൊബൈല്‍ ഫോണില്‍ അവിടത്തെ ജീവനക്കാരിയെ വിളിച്ചു ശല്യം ചെയ്തതാണ് ഇയാള്‍ക്കു വിനയായത്.

പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് വന്‍ വാഹന മോഷണ കേസിലെ പ്രതിയാണ് ഇയാളെന്നു വ്യക്തമായത്. ബാംഗ്ലൂരിലെ ഹോട്ടല്‍ ശ്രീകൃഷ്ണയില്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുമ്പോഴാണ് ഇയാള്‍ കാറുകള്‍ മോഷ്ടിച്ചു വിറ്റത്. വലിയ ഹോട്ടലുകളില്‍ വാഹനങ്ങളില്‍ ചെല്ലുന്നവര്‍ താക്കോല്‍ സെക്യൂരിറ്റി കാബിനില്‍ ഏല്‍പിക്കുന്ന രീതി ചൂഷണം ചെയ്താണ് ആഡംബര കാറുകള്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം വാഹനങ്ങള്‍ തട്ടിച്ചെടുത്തു വിറ്റത്.

2008-ല്‍ നടന്ന സംഭവം കര്‍ണാടക പൊലീസ് അന്വേഷിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. യുവതിയുടെ പരാതിയില്‍ തൃപ്പൂണിത്തുറ എസ്‌ഐ: പി.ആര്‍. സന്തോഷ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് വന്‍ മോഷ്ടാവാണ് വലയില്‍ കുടുങ്ങിയതെന്നു പൊലീസിനും ബോധ്യമായത്. ഹില്‍ പാലസ് ബാറില്‍ ജോലി ചെയ്യുന്നതിനിടയില്‍ ബാര്‍ റൂമിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കി എല്ലാ ദിവസവും മുന്തിയ മദ്യം മോഷ്ടിച്ചു കഴിക്കുമായിരുന്നുവെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.

ഹില്‍ പാലസ് ഹോട്ടലില്‍ നിന്നും പമ്പ് സെറ്റ്, ഡ്രില്ലിങ് മെഷീന്‍, മൊബൈല്‍ ഫോണ്‍ എന്നിവയും മോഷ്ടിച്ചിട്ടുണ്ട്. മോഷ്ടിച്ച വാഹനങ്ങള്‍ കര്‍ണാടകയിലെ രണ്ടു പേര്‍ക്കു വിറ്റതായി സുബിന്‍ സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ കോടതിയെ സമീപിക്കുമെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു. ഇതിനായി അടുത്ത ദിവസം ഇവര്‍ കേരളത്തിലെത്തും. സിറ്റി പൊലീസ് കമ്മീഷണര്‍ കെജി. ജയിംസ്, ഡപ്യൂട്ടി കമ്മീഷണര്‍ ആര്‍. നിശാന്തിനി, അസി. കമ്മിഷണര്‍ സേവ്യര്‍ സെബാസ്റ്റിയന്‍, സിഐ: സി.കെ. ഉത്തമന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.