Latest News

സീറ്റൊഴിഞ്ഞു നല്‍കാഞ്ഞതിനു ട്രെയിനില്‍ മലയാളി യുവതിക്കു കരണത്തടി

മുംബൈ: സഹയാത്രക്കാരിക്ക് ഇരിക്കാന്‍ സീറ്റൊഴിഞ്ഞു നല്‍കാഞ്ഞതിനു ലോക്കല്‍ ട്രെയിനില്‍ മലയാളി യുവതിക്കു മര്‍ദനം. കല്യാണ്‍ ഈസ്റ്റില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി പ്രീത സജിക്കാണ് രാവിലെ എട്ടേമുക്കാലിന് അംബര്‍നാഥ് സ്റ്റേഷനടുത്തു മര്‍ദനമേറ്റത്. ദക്ഷിണമുംബൈയിലെ ഫോര്‍ട്ടില്‍ ജോലി ചെയ്യുന്ന പ്രീത കല്യാണിനടുത്തുള്ള വിഠല്‍വാഡി സ്റ്റേഷനില്‍ നിന്നാണ് അംബര്‍നാഥ് ട്രെയിനില്‍ കയറിയത്. അതേ ട്രെയിനില്‍ തിരിച്ച് സിഎസ്ടിക്ക് പോകുകയായിരുന്നു ലക്ഷ്യം. വിഠല്‍വാഡിയില്‍ നിന്ന് സിഎസ്ടി ഭാഗത്തേക്കുള്ള ലോക്കലുകളില്‍ രാവിലെ അമിത തിരക്കുമൂലം കയറാന്‍ കഴിയാറില്ല.

പ്രീത കയറിയ ട്രെയിന്‍ അംബര്‍നാഥിലെത്തിയപ്പോള്‍, തിരിച്ച് 8.50ന് സിഎസ്ടിയിലേക്കുള്ള ഫാസ്റ്റ് ലോക്കലായി ഷെഡ്യൂള്‍ ചെയ്തു. അംബര്‍നാഥില്‍ നിന്ന് ധാരാളം സ്ത്രീകള്‍ കോച്ചില്‍ ഇടിച്ചു കയറി. ഇതിനിടെ ഒരു യുവതി, സീറ്റിലിരിക്കുന്ന പ്രീതയേയും സഹോദരി നീതുവിനേയും നോക്കി കലിതുള്ളി. കല്യാണ്‍ സ്റ്റേഷനില്‍ എത്തുമ്പോള്‍ എഴുന്നേല്‍ക്കണമെന്നും അല്ലെങ്കില്‍ പിടിച്ച് ട്രെയിനിന് പുറത്തെറിയുമെന്നും ഭീഷണിപ്പെടുത്തി. യാത്രക്കാര്‍ അടുത്ത സ്റ്റേഷനില്‍ നിന്നെത്തി തിരിച്ച് യാത്ര ചെയ്യുന്നതിനാല്‍ അംബര്‍നാഥുകാര്‍ക്ക് സീറ്റ് കിട്ടുന്നില്ലെന്നും ആക്രോശിച്ചു.

ഉല്ലാസ്നഗറും വിഠല്‍വാഡിയും കഴിഞ്ഞ് കല്യാണ്‍ സ്റ്റേഷനിലായിരുന്നു ഫാസ്റ്റ് ട്രെയിനിന്റെ ആദ്യ സ്റ്റോപ്പ്. കല്യാണില്‍ സീറ്റു നല്‍കാനാകില്ലെന്നും താനെ കഴിയുമ്പോള്‍ നോക്കാമെന്നും പ്രീത മറുപടി നല്‍കി. അരിശം മൂത്ത യാത്രക്കാരി പ്രീതയുടെ മടിയിലിരുന്ന ബാഗ് തട്ടിയെടുത്ത് ജനലിലൂടെ വലിച്ചെറിയാന്‍ ശ്രമിച്ചു. പ്രീത പെട്ടെന്ന് അതു തടഞ്ഞു. തുടര്‍ന്ന് പ്രീതയുടെ കവിളില്‍ ആഞ്ഞടിച്ചു.

അതേ ട്രെയിനില്‍ മറ്റൊരു കോച്ചില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് സജിയെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഫോണില്‍ വിളിച്ച് റയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടു. കല്യാണില്‍ എത്തുമ്പോഴേയ്ക്കും ആര്‍പിഎഫ് (റയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്സ്) എത്തുമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ആരും വന്നില്ല. സജി കല്യാണില്‍ ഇറങ്ങി സ്റ്റേഷന്‍ മാനേജരോട് പരാതിപ്പെട്ടു. ആര്‍പിഎഫിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ 1275 വിളിക്കാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് ഹെല്‍പ് ലൈനില്‍ വിളിച്ചു ട്രെയിന്‍ നമ്പരും കൃത്യമായ കോച്ചു നമ്പരും നല്‍കി. പല തവണ വിളിച്ചിട്ടും, ഒരു മണിക്കൂര്‍ കഴിഞ്ഞ് സിഎസ്ടിയില്‍ എത്തും വരെ ആര്‍പിഎഫിന്റെ പൊടിപോലും കണ്ടില്ല.

ഇതിനിടെ, അടിച്ച യാത്രക്കാരി ഘാട് കോപര്‍ സ്റ്റേഷനില്‍ ഇറങ്ങിപ്പോയി. ട്രെയിനില്‍ തന്റെ സഹായത്തിന് ആരുമെത്തിയില്ലെന്നും പ്രതിയുടെ കുടെയുണ്ടായിരുന്ന രണ്ടു സ്ത്രീകളും തന്റെ നേരെ അരിശപ്പെട്ടുവെന്നും പ്രീത പറഞ്ഞു. റിട്ടേണ്‍ യാത്രചെയ്യുന്നവരെ കണ്ടാല്‍ തൂക്കിയെടുത്തു പുറത്തെറിയുമെന്നു കോച്ചിലുള്ള മുഴുവന്‍ യാത്രക്കാരികളെയും നോക്കി പ്രതി ഭീഷണിപ്പെടുത്തിയിട്ടുപോലും ആരും പ്രതികരിച്ചില്ല.

സിഎസ്ടി റയില്‍വേ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കല്യാണ്‍ സ്റ്റേഷനില്‍ പരാതിപ്പെടാന്‍ ആവശ്യപ്പെട്ട് കയ്യൊഴിഞ്ഞതായും പറഞ്ഞു.


Keywords:Mumbai, Train, Attack, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.