Latest News

താരപ്പകിട്ടോടെ ബിന്ധ്യയും റുക്‌സാനയും; വെഞ്ഞാറമ്മൂട് സ്‌റ്റേഷനില്‍ താരങ്ങളെ കാണാന്‍ കൂട്ടയിടി

വെഞ്ഞാറമൂട്: ബ്ലൂ ബ്ലാക്‌മെയിലിംഗ് കേസുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത കേസില്‍ ബിന്ധ്യ തോമസിനെയും റുക്‌സാനയേയും തെളിവെടുപ്പിനായി കൊച്ചിയില്‍ എത്തിച്ചപ്പോള്‍ ഒരുനോക്ക് കാണാന്‍ എത്തിയത് നൂറു കണക്കിനു പേര്‍. ജൂവലറികളുടെ ഉദ്ഘാടന ചടങ്ങിനായി സൂപ്പര്‍താരങ്ങള്‍ എത്തുമ്പോഴുള്ള ജനക്കൂട്ടമായിരുന്നു വെഞ്ഞാറമൂട് സ്‌റ്റേഷന്‍ പരിസരത്ത.

ഞായറാഴ്ച രാവിലെ 11 മണിയോടെ കൊച്ചിയില്‍ നിന്നു തിരിച്ച സംഘം വൈകിട്ട് 3.10ന് വെഞ്ഞാറമൂട്ടിലെത്തിയപ്പോള്‍ കടുത്ത മഴയെ അവഗണിച്ചും ജനങ്ങള്‍ തിങ്ങിക്കൂടുകയായിരുന്നു. എന്നാല്‍ ആരാധകര്‍ക്കു മുന്നിലേക്ക് തലയില്‍ ഷാളിട്ടു മൂടിയാണ് "നായികമാര്‍' ഇറങ്ങിയത്. ഇതോടെ ആരാധകര്‍ക്ക് കനത്ത നിരാശയായി. പ്രമാദമായ ലൈംഗിക കേസിലെ പ്രതികളെ കൂക്കുവിളികളോടെയാണ് ജനം സ്വീകരിച്ചത്. പോലീസ് കാവലില്‍ ഇരുവരും സ്‌റ്റേഷന്റെ ഉള്ളിലേക്ക് പോയെങ്കിലും ജനം കാത്തുനിന്നു.

സ്‌റ്റേഷനിലെ രണ്ടാം നിലയില്‍ ഇരുവര്‍ക്കും വിശ്രമിക്കാന്‍ സൗകര്യമൊരുക്കി. വൈകിട്ട് നാലരയോടെ റൂറല്‍ എസ്പി രാജ്പാല്‍ മീണയുടെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യംചെയ്യാന്‍ ആരംഭിച്ചു. ഇരുവരെയും വെവ്വേറെയാണ് ആദ്യം ചോദ്യംചെയ്തത്. രാത്രിയോടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി. കൊച്ചിയില്‍നിന്ന് പ്രഭാത ഭക്ഷണം കഴിച്ചാണ് പ്രതികള്‍ വെഞ്ഞാറമ്മൂട്ടിലേക്ക് പുറപ്പെട്ടത്്. രണ്ടു വനിതാ പോലീസുകാരും ഒപ്പമുണ്ടായിരുന്നു. ഇടയ്‌ക്കൊരിടത്തു വാഹനം നിര്‍ത്തി ഇരുവര്‍ക്കും കഴിക്കാന്‍ പഴം വാങ്ങി നല്‍കി.

പിന്നീട് വെഞ്ഞാറമ്മൂട്ടിലെത്തും വരെ പ്രതികള്‍ മിണ്ടുകയോ പരസ്പരം സംസാരിക്കുകയോ ചെയ്തില്ലെന്നും പോലീസ് പറയുന്നു. ഇരുവരെയും ഇന്നലെ വെഞ്ഞാറമ്മൂട് സ്‌റ്റേഷനില്‍ തന്നെ പാര്‍പ്പിച്ചു. ദോശ ഉള്‍പ്പെടെയുള്ള ഭക്ഷണം ഇരുവര്‍ക്കും പോലീസ് വാങ്ങി നല്‍കി. പക്ഷേ, ഭക്ഷണം ആസ്വദിക്കാനുള്ള മാനസിക നിലയില്‍ ആയിരുന്നില്ല ബിന്ധ്യയും റുക്‌സാനയും. വിശപ്പടക്കാന്‍ വേണ്ടി അല്‍പം കഴിചച്ചെന്നു മാത്രം. വിദേശ മലയാളിയായ വ്യവസായി വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്‍ കഴിഞ്ഞ മാസം 13നാണ് ആത്മഹത്യ ചെയ്തത്.

അതിനിടെ രവീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട എറണാകുളത്തെ ബ്ലൂ ബ്ലാക്ക്‌മെയിലിംഗ് സംഘത്തിലെ ബിന്ധ്യ, റുക്‌സാന എന്നിവര്‍ക്കെതിരെ ഐടി ആക്ട് അനുസരിച്ചും കേസെടുത്തു. അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയതിനാണ് ഈ കേസ്. ഞായറാഴ്ച വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിച്ച പ്രതികളെ രാത്രി വൈകുംവരെ ചോദ്യം ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചതായാണ് പോലീസ് പറയുന്നത്.

എന്നാല്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥക്കനുസരിച്ചാണ് സംഭവങ്ങള്‍ നീങ്ങുന്നത്. രവീന്ദ്രന്റെ മരണം മുഖ്യവിഷയമാക്കി മറ്റ് വിഷയങ്ങളെ തമസ്‌കരിക്കാനാണ് നീക്കം. രവീന്ദ്രന്റെ മരണത്തിന് പിന്നില്‍ യുവതികള്‍ക്ക് പങ്കുള്ളതായി പോലീസ് കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ സംഭവത്തിലെ പ്രധാന സാക്ഷിയായി മാറേണ്ട പരാതിക്കാരന്‍ കൂടിയായ സജിയെ കണ്ടെത്താന്‍ ഇതുവരെയും പോലീസിന് കഴിഞ്ഞിട്ടില്ല. സജി മാധ്യമങ്ങളില്‍ നിന്നും അകലം പാലിക്കുകയാണ്.

രവീന്ദ്രന്റെ മരണം റുക്‌സാനയിലും ബിന്ധ്യയിലും അവസാനിപ്പിച്ച് തല ഊരുകയാണ് പോലീസിന്റെ ലക്ഷ്യം. ഇതേസമയം തന്ത്രപൂര്‍വമായാണ് യുവതികള്‍ പോലീസിനോട് ചോദ്യം ചെയ്യലില്‍ മറുപടി നല്‍കിയതും. സിഡി ദൃശ്യങ്ങള്‍ കൂടാതെ ബിന്ധ്യയും റുക്‌സാനയും നിരന്തരം രവീന്ദ്രന്റെ ഫോണിലേക്കു വിളിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്താനായി ഫോണില്‍ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചു പുരുഷ ശബ്ദത്തിലായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നതെന്നും ഇവര്‍ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്.

ചോദ്യംചെയ്യലില്‍ ആദ്യം കുറ്റംസമ്മതിക്കാതിരുന്ന ഇരുവരും പിന്നീട് മണിക്കൂറുകള്‍ നീണ്ട ഫോണ്‍ സംഭാഷണത്തെക്കുറിച്ച് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. രവീന്ദ്രന്റെ ആത്മഹത്യാക്കുറിപ്പിലും, ജീവിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി വ്യക്തമാക്കിയിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ ഭീഷണി സന്ദേശമുണ്ടായിരുന്നെങ്കിലും നേരത്തേ പോലീസ് കേസെടുക്കാതിരുന്നതു ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ബിന്ധ്യയും റുക്‌സാനയും പോലീസിന് നല്‍കിയതായി പറയപ്പെട്ട് പറത്തുവന്നിരിക്കുന്ന മൊഴികള്‍ പച്ചക്കള്ളമാണെന്ന് ആത്മഹത്യ ചെയ്ത രവീന്ദ്രന്റെ ബന്ധുക്കള്‍. രവീന്ദ്രന്റെ മാതാവ് സുമതിയും ഭാര്യ സിന്ധുവുമാണ് പ്രതികള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഉന്നത രാഷ്ട്രീയ നേതാക്കളുടെ പണമിടപാട് നടത്തിവന്നവരാണ് കേസിലെ പരാതിക്കാരനായ സജിയും രവീന്ദ്രനുമെന്നാണ് ബിന്ധ്യയും റൂക്‌സാനയും പറഞ്ഞിരുന്നത്. ഇത് പച്ചക്കള്ളമാണ്. വര്‍ഷങ്ങളോളം രവീന്ദ്രന്‍ ഗള്‍ഫിലായിരുന്നുവെന്നും അവിടെവച്ച് പരിചയപ്പെട്ട സജിയുമായി ചേര്‍ന്ന് വ്യവസായ സംരംഭങ്ങളില്‍ സഹകരിച്ച് പോരുകയായിരുന്നു. മറിച്ച് പ്രതികള്‍ ആരോപിക്കുന്ന കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും ഇരുവരും പറഞ്ഞു. കഴിഞ്ഞമാസം 13നാണ് രവീന്ദ്രന്‍ ആത്മഹത്യ ചെയ്തത്.





Keywords: Black Male Case, Ruksana, Bindhya Thomas, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.