Latest News

സന്തോഷ് കുമാറിനും കുടുംബത്തിനും കണ്ണീരില്‍ കുതിര്‍ന്ന വിട

ഷാര്‍ജ: ദുബായില്‍ മരിച്ച ചലച്ചിത്ര നിര്‍മാതാവ് ആലപ്പുഴ പഴവീട് സ്വദേശി സന്തോഷ് കുമാര്‍ (46), ഭാര്യ മഞ്ജു(36), മകള്‍ ഗൗരി(എട്ട്) എന്നിവരുടെ മൃതദേഹങ്ങള്‍ ഷാര്‍ജ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. നേരത്തെ മുഹൈസിനയിലെ മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററില്‍ എംബാം ചെയ്ത ശേഷമാണ് മൃതദേഹം ഷാര്‍ജയിലേയ്ക്ക് കൊണ്ടുപോയത്. ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒട്ടേറെ പേര്‍ എത്തിയിരുന്നു.

കഴിഞ്ഞ മാസം 15ന് ദുബായ് അല്‍ നഹ്ദയിലെ താമസസ്ഥലത്താണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണം ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം സന്തോഷ് കുമാര്‍ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് നാല് ദിവസം മുന്‍പ് മുതല്‍ സന്തോഷ് കുമാറിനെ കാണാതായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫ്‌ളാററില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സന്തോഷ് കുമാറിന്റെ സഹോദരന്‍ തുടര്‍ നടപടികള്‍ക്കായി ഒമാനില്‍ നിന്നുമെത്തിയിരുന്നു. പൊലീസ് അന്വേഷണം പൂര്‍ത്തിയാകാത്തതിനാലും പിന്നീട് പെരുന്നാള്‍ അവധി വന്നതിനാലുമാണ് നിയമനടപടികള്‍ വൈകിയത്.

ദുബായ് കരാമയില്‍ എക്‌സ്‌ക്ലൂസീവ് മെയിന്റനന്‍സ് കമ്പനി നടത്തിയിരുന്ന സന്തോഷ് കുമാര്‍ മാടമ്പി, നീലത്താമര, രതിനിര്‍വേദം തുടങ്ങിയ മലയാള ചിത്രങ്ങളുടെ സഹ നിര്‍മാതാവാണ്. നേരത്തെ കുവൈത്തില്‍ ജോലി ചെയ്തിരുന്നു. ഏറെ സുഹൃദ്‌വലയമുള്ള സഹൃദയനായ വ്യക്തിത്വമായിരുന്നു. മകള്‍ ഗൗരി ദുബായ് ഔവര്‍ ഓണ്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയും മഞ്ജു വീട്ടമ്മയുമായിരുന്നു.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.