Latest News

10 വര്‍ഷമായിട്ടും നടക്കാത്ത പാലം പണി നൂറു ദിവസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കി ഇന്നസെന്റ്

ന്യൂഡല്‍ഹി: നടന്‍ ഇന്നസെന്റ് പാര്‍ലമെന്റില്‍ പോയാല്‍ നാടിന് വികസനമുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കാലത്ത് എതിരാളികള്‍ പറഞ്ഞു പ്രചരിപ്പിച്ചിരുന്ന ഒരു പരിഹാസമാണ്. എന്നാല്‍ പാര്‍ലമെന്റിലെത്തി നൂറു ദിവസത്തിനുള്ളില്‍ ഇന്നസെന്റ് പണി പറ്റിച്ച് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി അനുമതി ലഭിക്കാതിരുന്ന എറണാകുളം ജില്ലയിലെ ചോറ്റാനിക്കര- വെണ്ണിക്കുളം റോഡില്‍ അടിയാക്കല്‍ താഴത്ത് വലിയ പാലം നിര്‍മിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര ഗ്രാമീണമന്ത്രാലയം അനുമതിനല്‍കി.

എന്റെ മണ്ഡലത്തിന്റെ അങ്ങേയറ്റത്ത് ഒരു ചെറിയ പാലം, തത്കാലം അതു മാത്രം മതി.... ഇത്രയും ഇന്നസെന്റായ ഒരാവശ്യം കേന്ദ്രം എങ്ങനെ തള്ളിക്കളയും. കണ്ണും പൂട്ടി അനുമതി കൊടുത്തു. അങ്ങനെ എറണാകുളം ജില്ലയിലെ ചോറ്റാനിക്കര-വെണ്ണിക്കുളം റോഡില്‍ അടിയാക്കല്‍ താഴത്ത് വലിയ പാലത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയായി. നാട്ടുകാര്‍ക്ക് ആശ്വാസവും.

എംപി ആയി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഇന്നസെന്റിന്റെ ഇടപെടല്‍ കൊണ്ടു പരിഹരിക്കപ്പെടുന്ന ആദ്യ ജനകീയ പ്രശ്‌നമാണ് അടിയാക്കല്‍ താഴത്തെ പാലം. കഴിഞ്ഞ പത്തുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതിയാണിത്. കേരളത്തില്‍ ഒരു പാലത്തിന്റെ നിര്‍മാണം പ്രധാനമന്ത്രി ഗ്രാമീണറോഡുവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ഇതാദ്യമാണ്. ചാലക്കുടി എം.പി. ഇന്നസെന്റ് ഗ്രാമീണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമുണ്ടായത്.

പ്രധാനമന്ത്രി ഗ്രാമീണറോഡ് വികസന പദ്ധതി(പി.എം.ജി.എസ്.വൈ) യില്‍ ഉള്‍പ്പെടുത്തിയാണ് പാലം പണിയുക. ഇതിനുള്ള വിശദമായ പദ്ധതി തയ്യറാക്കി സമര്‍പ്പിക്കാന്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 2005- 06 ല്‍ നല്‍കിയ അനുമതിയെത്തുടര്‍ന്ന് ചോറ്റാനിക്കര- വെണ്ണിക്കുളം റോഡുനിര്‍മാണം സംസ്ഥാനസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ അടിയാക്കല്‍താഴത്ത് പാലത്തിന്റെ പണി എങ്ങും എത്താതെ മുടങ്ങി കിടക്കുകയായിരുന്നു.

നാട്ടുകാര്‍ക്ക് നടന്നുപോകാന്‍ മാത്രമുള്ള താത്കാലികപാലമാണ് ഉണ്ടായിരുന്നത്. ആ പശ്ചാത്തലത്തില്‍ പാലത്തിന്റെ നിര്‍മാണംകൂടി പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനസര്‍ക്കാര്‍ നേരത്തേ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാലത്തിന്റെ പണി ഗ്രാമീണ റോഡുപദ്ധതിയില്‍ ഉള്‍പ്പെടുത്തില്ലെന്ന ന്യായമാണ് കേന്ദ്രമന്ത്രാലയം തുടക്കത്തില്‍ സ്വീകരിച്ചത്. ഇന്നസെന്റ് ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന് നിവേദനം നല്‍കുകയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തുകയും ചെയ്തു.

നിലവിലെ നടപ്പാലത്തിന്റെ നിജസ്ഥിതി അറിയാന്‍ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജിലെ സാങ്കേതികസംഘം അടിയാക്കല്‍താഴത്ത് സന്ദര്‍ശനം നടത്തിയിരുന്നു. നടപ്പാലം ഗുരുതരമായ അവസ്ഥയിലാണെന്ന് അവര്‍ വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് പാലംപണി പി.എം.ജി.ആര്‍.എസ്.വൈ യില്‍ ഉള്‍പ്പെടുത്തിയത്. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പാലത്തിന്റെ നിര്‍മാണം പി.എം.ജി.എസ്.വൈ യില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇന്നസെന്റ് പറഞ്ഞു. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം നന്ദിപറഞ്ഞു.

Keywords: Delhi, Actor, Innocent, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.