Latest News

പയ്യന്നൂരിലെ ആസ്​പത്രിയില്‍ മറ്റൊരു കുട്ടിയെക്കൂടി വിറ്റതായി പരാതി

പയ്യന്നൂര്‍: പയ്യന്നൂരിലെ സ്വകാര്യ ആസ്​പത്രിയില്‍ മറ്റൊരു കുട്ടിയെക്കൂടി കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് വിറ്റുവെന്ന് പരാതി. ഇവിടെനിന്ന് കരിവെള്ളൂരിലെ ദമ്പതിമാര്‍ക്ക് കുഞ്ഞിനെ വിറ്റു എന്ന പരാതി നല്‍കിയ രാജന്‍ സി.നായര്‍ തന്നെയാണ് പുതിയ പരാതി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ച നല്‍കിയത്.

2010-ല്‍ അഞ്ചുലക്ഷം രൂപയ്ക്ക് പയ്യന്നൂര്‍ തായിനേരി പള്ളി ഹാജിറോഡിലെ ദമ്പതിമാര്‍ക്ക് ഒരു ആണ്‍കുട്ടിയെ വിറ്റതായാണ് ആരോപണം. ഭര്‍ത്താവിന്റെ ആദ്യഭാര്യയില്‍ കുട്ടികളുണ്ട്. രണ്ടാം ഭാര്യയില്‍ കുട്ടികളില്ല. രണ്ടാം ഭാര്യയ്ക്കുവേണ്ടിയാണ് കുട്ടിയെ വാങ്ങിച്ചതെന്ന് പരാതിയില്‍ പറയുന്നു. പയ്യന്നൂര്‍ ടൗണില്‍ കെട്ടിടമടക്കം സ്വത്തുള്ള വ്യക്തിയാണ് കുട്ടിയെ വാങ്ങിയത്. ഈ പരാതി സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നുവെന്ന് അന്വേഷണോദ്യോഗസ്ഥനായ എസ്.ഐ. കെ.സനില്‍കുമാര്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നഗരസഭാ ഓഫീസിലെ ജനനരജിസ്റ്റര്‍ പോലീസ് പരിശോധിക്കുന്നുണ്ട്. അന്നത്തെ ഉദ്യോഗസ്ഥനെയും ചോദ്യംചെയ്യും.

കരിവെള്ളൂര്‍ സ്വദേശിയാണ് രാജന്‍ സി.നായര്‍. ഇപ്പോള്‍ പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡിന് സമീപം ഷെയര്‍ മാര്‍ക്കറ്റ് സ്ഥാപനം നടത്തുന്നു. നേരത്തെ മിലിട്ടറിയിലായിരുന്നു. ഇദ്ദേഹത്തിന്റെ സ്ഥാപനത്തിന് തൊട്ടുള്ള മുറിയില്‍ ജ്യോതിഷാലയം നടത്തുന്ന കെ.കെ.മുരളീധര പൊതുവാളാണ് ആറുലക്ഷം രൂപയ്ക്ക് കുട്ടിയെ വാങ്ങിയത് എന്നായിരുന്നു രാജന്‍ സി.നായരുടെ ആദ്യത്തെ പരാതി.

കുട്ടി തന്റേതുതന്നെയാണെന്നും അത് തെളിയിക്കാന്‍ നിയമത്തിന്റെ വഴിയിലൂടെ പോകുമെന്നും മുരളീധര പൊതുവാള്‍ പറഞ്ഞു. നേരത്തേ ഒരു കോടതിക്കേസില്‍ രാജന്‍ നായര്‍ക്കെതിരെ മൊഴികൊടുത്തതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് തന്നെ ഉള്‍പ്പെടുത്തി കേസുകൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, മുരളീധരപൊതുവാള്‍ പറയുന്ന കേസ് ബന്ധപ്പെട്ട കക്ഷികളുമായി സംസാരിച്ചുതീര്‍ത്തതാണെന്നും അതിന് തന്റെ കൈയ്യില്‍ രേഖകളുണ്ടെന്നും ഇപ്പോള്‍ പൊതുവാള്‍ അസത്യമാണ് പറയുന്നതെന്നും രാജന്‍ നായര്‍ പറഞ്ഞു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.