Latest News

സുനാമി ദുരന്തത്തില്‍ നഷ്ടപ്പെട്ടു പോയ മകളെ 10 വര്‍ഷത്തിനു ശേഷം കണ്ടെത്തി

ഇന്തോനേഷ്യ: രണ്ടായിരത്തിനാലിലെ സുനാമി ദുരന്തത്തില്‍ നഷ്ടപ്പെട്ടു പോയ മകളെ പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഈ മാതാപിതാക്കള്‍. അന്നത്തെ ഭീകര തിരമാലകള്‍ കവര്‍ന്നെടുത്തത് ഇവരുടെ നാലു വയസുകാരി മകളെയും ഏഴു വയസുകാരന്‍ മകനെയും ആയിരുന്നു. ഒരു മാസത്തോളം ബന്ധുക്കള്‍ ഇവര്‍ക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. അന്നു മരിച്ചെന്ന് എല്ലാവരും കരുതിയ റൌദാത്തുള്‍ ജന്നാ എന്ന ആ മകളെ ആണ് മാതാപിതാക്കള്‍ക്കു തിരികെ കിട്ടിയിരിക്കുന്നത്. ഇന്തൊനീഷ്യയിലെ ആച്ചേയിലാണ് സിനിമാക്കഥകളെ വെല്ലുന്ന ഈ സംഭവം.

ഇക്കഴിഞ്ഞ ജൂണില്‍ ജന്നയുടെ അമ്മ ജമാലിയയുടെ സഹോദരനാണ് ജന്നയുമായി മുഖസാദൃശ്യമുളള ഒരു കുട്ടിയെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ഒരു ഒറ്റപ്പെട്ട ദ്വീപ് മേഖലയില്‍ കണ്ടത്. കുട്ടി സ്കൂള്‍ വിട്ടു വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഇതു ജന്ന തന്നെയോ എന്നു സംശയം തോന്നിയ മാതൃസഹോദരന്‍ വിവരം വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് ഈ കുട്ടിയെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തില്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ടെന്നു കരുതിയ മകള്‍ തന്നെയാണിതെന്നു മാതാപിതാക്കള്‍ കണ്ടെത്തുകയായിരുന്നു.

സുനാമിത്തിരമാലകളില്‍പ്പെട്ടു കടലില്‍ ഒഴുകി നടന്ന നാലുവയസുകാരി ജന്നയ്ക്കു രക്ഷകനായത് ഒരു മത്സ്യത്തൊഴിലാളിയാണ്. ഇയാള്‍ കുട്ടിയെ തന്റെ അമ്മയെ ഏല്‍പ്പിച്ചു. വെനി എന്ന പേരിട്ട് അവര്‍ കുഞ്ഞിനെ വളര്‍ത്തി. അവരുടെ പൊന്നോമനയായി വളരുന്നതിനിടയിലാണ് അമ്മയുടെ സഹോദരന്‍ ജന്നയെ യാദൃശ്ചികമായി കാണുന്നത്.

ഒരിക്കലും മടങ്ങിവരില്ലെന്നു വിശ്വസിച്ച മകളെ തിരിച്ചു കിട്ടിയതില്‍ അതിയായ സന്തോഷത്തിലാണ് ജമാലിയയും ഭര്‍ത്താവും. മോളെ കണ്ടപ്പോള്‍ എന്റെ ഹൃദയം അതിവേഗത്തില്‍ ഇടിക്കാന്‍ തുടങ്ങി. ഞാന്‍ അവളെ കെട്ടിപ്പിടിച്ചു. അവള്‍ എന്നെയും. ഞങ്ങള്‍ ഇരുവരും കരയുകയായിരുന്നു. എന്റെ കൈക്കുള്ളില്‍ അവള്‍ വളരെ സന്തോഷവതിയായി തോന്നി. - ജമാലിയ പറയുന്നു.

ദൈവത്തിന്റെ കാരുണ്യവും ദിവ്യകര്‍മവും എന്നാണ് ഈ സംഭവത്തെ ജന്നയുടെ ബന്ധുക്കള്‍ വിശേഷിപ്പിക്കുന്നത്. തിരികെ ആച്ചെയിലെ വീട്ടില്‍ മടങ്ങിയെത്തിയ കുട്ടി ഇപ്പോള്‍ ഉല്ലാസവതിയാണ്. ഇനി ജന്നയുടെ കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ പോലും തയാറാണ് ഈ അമ്മയും അച്ഛനും. അത്രയ്ക്കുറപ്പാണിവര്‍ക്ക് വെനിയെന്ന ഈ കൊച്ചുമിടുക്കി തങ്ങളുടെ ജന്ന തന്നെയാണെന്ന്.


Keywords:  International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New
Theme images by Bim. Powered by Blogger.