Latest News

ജയകൃഷ്ണന്‍ വധക്കേസ്: അന്വേഷണ സംഘാംഗങ്ങളെ ഒഴിവാക്കി

കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണന്‍ ക്ലാസ് മുറിയില്‍ വധിക്കപ്പെട്ട കേസ് പുനരന്വേഷിക്കുന്ന സംഘത്തിലെ ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കി.

കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഡിവൈ.എസ്.പി. വി.ഡി. വിജയനാണ് അന്വേഷണച്ചുമതല നല്‍കിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. പി. മുരളീധരന്‍, സി.ഐ.മാരായ ആസാദ്, ബെന്നി, രണ്ട് സബ്ബ് ഇന്‍സ്‌പെക്ടര്‍മാര്‍, നാലുപോലീസുകാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ഇതില്‍ ഡിവൈ.എസ്.പി. വിജയന്‍ ഒഴികെയുള്ളവരെ നീക്കിക്കൊണ്ടാണ് ഡി.ജി.പി. ഉത്തരവിട്ടത്. പുതിയ ഉത്തരവില്‍ അന്വേഷണസംഘത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. ഫലത്തില്‍ അന്വേഷണം അവസാനിക്കുന്ന മട്ടാണ്.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ ടി.കെ. രജീഷ് ചോദ്യംചെയ്യലിനിടയില്‍ താനുള്‍പ്പെട്ട സംഘമാണ് ജയകൃഷ്ണനെ വധിച്ചതെന്ന് മൊഴിനല്‍കിയിരുന്നു. യഥാര്‍ഥപ്രതികളെ ഒഴിവാക്കിയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയതെന്നും മൊഴിയില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്.

തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം സെന്‍ട്രല്‍ ജയിലിലെത്തി രജീഷിനെ ചോദ്യംചെയ്‌തെങ്കിലും ഇയാള്‍ കുറ്റം പൂര്‍ണമായും നിഷേധിച്ചു. മറ്റ് തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ കേസ് സി.ബി.ഐ.ക്ക് വിടണമെന്ന ശുപാര്‍ശയോടെ ക്രൈംബ്രാഞ്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി.
കേസ് സര്‍ക്കാര്‍ സി.ബി.ഐ.ക്ക് കൈമാറിയെങ്കിലും അവരേറ്റെടുത്തില്ല. ഇതോടെയാണ് അന്വേഷണം വീണ്ടും ക്രൈംബ്രാഞ്ചിന്റെ ചുമതലയിലായത്. കഴിഞ്ഞ ജൂണിലാണ് സര്‍ക്കാര്‍ പുതിയസംഘത്തെ ചുമതലപ്പെടുത്തിയത്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.