Latest News

മന്ത്രവാദത്തിനിടെ യുവതി മരിച്ച സംഭവം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കരുനാഗപ്പള്ളി: മന്ത്രവാദത്തിനിടെ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പ്രതികള്‍കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. 

കേസിലെ ഒന്നാം പ്രതിയായ മന്ത്രവാദി സിറാജുദ്ദീന്റെ സഹായിയായി പ്രവര്‍ത്തിച്ച തൊടിയൂര്‍ പുലിയൂര്‍വഞ്ചി വടക്ക് ചെറുതോട്ടുവ വീട്ടില്‍ മുഹമ്മദ് അന്‍സര്‍ (24), കൊലപാതകം നടന്ന ദിവസം മന്ത്രവാദിയെ രക്ഷപ്പെടാന്‍ സഹായിച്ച തൊടിയൂര്‍ പുലിയൂര്‍വഞ്ചി വടക്ക് തയ്യില്‍ പുത്തന്‍വീട്ടില്‍ അഷ്‌റഫ് (36) എന്നിവരാണ് അറസ്റ്റിലായത്. 

കരുനാഗപ്പള്ളി സി.ഐ. കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കേസിലെ രണ്ടാം പ്രതിയായ അബ്ദുല്‍ കബീറിന്റെ മകനാണ് മുഹമ്മദ് അന്‍സാര്‍. മുഹമ്മദ് അന്‍സാര്‍ കേസില്‍ അഞ്ചാം പ്രതിയും, അഷ്‌റഫ് ആറാം പ്രതിയുമാണ്.

എം.എസ്സി. സുവോളജി രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ മുഹമ്മദ് അന്‍സാര്‍ പിതാവ് അബ്ദുല്‍ കബീറിനോടൊപ്പം മന്ത്രവാദി സിറാജുദ്ദീന്റെ സഹായിയായി ഏറെനാളായി പ്രവര്‍ത്തിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഹസീന കൊല്ലപ്പെട്ട ദിവസം മന്ത്രവാദി സിറാജുദ്ദീനോടൊപ്പം മുഹമ്മദ് അന്‍സാറും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. 

യുവതിയുടെ ശരീരത്തില്‍ ബാധിച്ചതായി പറയുന്ന ബാധയെ കുപ്പിയിലാക്കാന്‍ യുവതിയുടെ മൂക്കില്‍ കുപ്പി തിരുകിക്കയറ്റിയതും മന്ത്രവാദത്തിന്റെ ഭാഗമായി യുവതിയുടെ തലയില്‍ കത്തി കുത്തിപ്പിടിച്ചതും മുഹമ്മദ് അന്‍സാറാണെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി പോലീസിന് വ്യക്തമായതോടെ ഇയാള്‍ സ്ഥലംവിടുകയായിരുന്നു.

ഹസീനയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ മന്ത്രവാദി സിറാജുദ്ദീനെ കാറില്‍ രക്ഷപ്പെടുത്തിയത് അഷ്‌റഫ് ആണെന്ന് പോലീസ് അറിയിച്ചു. ഹസീനയുടെ പിതാവ് ഹസന്‍കുഞ്ഞിന്റെ കാറിലാണ് സിറാജുദ്ദീനെ രണ്ടാം പ്രതി അബ്ദുല്‍ കബീറിന്റെ വീട്ടിലെത്തിച്ചത്. 

അവിടെനിന്നാണ് സിറാജുദ്ദീന്‍ രക്ഷപ്പെട്ടതെന്നും പോലീസ് പറയുന്നു. കൊലപാതകമാണെന്ന് അറിഞ്ഞിട്ടും പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതാണ് അഷ്‌റഫിനെതിരായ കേസ്.
കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ അഷ്‌റഫിന് കേസില്‍ പങ്കുള്ളതായി പോലീസിന് സൂചനയില്ലായിരുന്നു.

മന്ത്രവാദി സിറാജുദ്ദീനെ കണ്ടിട്ടുള്ള വ്യക്തിയെന്ന നിലയിലും ആദിക്കാട്ട് കുളങ്ങര ഉള്‍പ്പെടെയുള്ള മന്ത്രവാദിയുടെ സ്ഥലങ്ങള്‍ അടുത്തറിയാവുന്നയാളെന്ന നിലയിലും അന്വേഷണ സംഘം ഇയാളെയും കൂടെ കൂട്ടിയിരുന്നു. സിറാജുദ്ദീനെ കണ്ടാല്‍ തിരിച്ചറിയാനായിരുന്നു ഇത്. 

അറസ്റ്റിലായ മന്ത്രവാദിയെ ചോദ്യം ചെയ്തപ്പോഴാണ് തന്നെ രക്ഷപ്പെടുത്തിയത് അഷ്‌റഫാണെന്ന് പോലീസിനോട് പറയുന്നത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഷ്‌റഫിന്റെ പങ്ക് വ്യക്തമാകുകയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.