Latest News

ഖാസിയെ തിരഞ്ഞെടുക്കല്‍:പളളിക്കര സംയുക്ത ജമാഅത്തില്‍ ഭിന്നത

ബേക്കല്‍: പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദം കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നു.

സംയുക്ത ജമാഅത്തിലെ 21 മഹല്ലുകളില്‍ നിന്നും 12 മഹല്ല് ജമാഅത്തുകള്‍ ചേര്‍ന്ന് പൈവളിക അബ്ദുല്‍ഖാദര്‍ മുസ്ല്യാരെ ഖാസിയായി പ്രഖ്യാപിച്ചതോടെ ഒമ്പത് മഹല്ലുകള്‍ സംയുക്ത ജമാഅത്തില്‍ നിന്നും പുറത്തായി. അതിനിടെ ചേററുകുണ്ട് കടപ്പുറം ജമാഅത്ത് ഖാസിയായി ഉഡുപ്പി സംയുക്ത ഖാസിയും ബേക്കല്‍ മുദരീസുമായ പി.എം ഇബ്രാഹിം മുസ്‌ല്യാരെ ഖാസിയായി ബുധനാഴ്ച വൈകുന്നേരം ബൈഅത്ത് ചെയ്യും.

പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയായിരുന്ന സി.എച്ച് അബ്ദുല്ല മൗലവിയുടെ വിയോഗത്തെ തുടര്‍ന്ന് പുതിയ ഖാസിയെ തിരഞ്ഞെടുക്കാന്‍ വേണ്ടി കഴിഞ്ഞ മൂന്ന് മാസത്തോളമായി നടന്ന ചര്‍ച്ചകളില്‍ ഏകീകരണം ഉണ്ടാക്കാന്‍ കഴിയാത്ത സഹചര്യത്തിലാണ് തിങ്കളാഴ്ച രാത്രി പള്ളിക്കര ഹസനിയ യതീംഖാനയില്‍ചേര്‍ന്ന മഹല്ല് ജമാഅത്തുകളുടെ യോഗത്തില്‍ വെച്ചാണ് പളളിക്കര സംയുക്ത ഖാസിയായി പൈവളിക അബ്ദുല്‍ഖാദര്‍ മുസ്ല്യാരെ പ്രഖ്യാപിച്ചത്. 12 മഹല്ലുകള്‍ ഈ തീരുമാനത്തെ അംഗീകരിപ്പോള്‍ ഒമ്പത് മഹല്ല് ജമാഅത്തുകള്‍ അംഗീകരിച്ചിട്ടില്ല. ഇതോടെ വര്‍ഷങ്ങളായി പള്ളിക്കരയില്‍ നിലനിന്നിരുന്ന സംയുക്ത ജമാഅത്ത് ബോഡി പിളര്‍ന്നു

നേരത്തെ സംയുക്തജമാഅത്ത് ജനറല്‍ബോഡിയില്‍ പുതിയ ഖാസിയായി പൈവളിക അബ്ദുല്‍ഖാദര്‍ മുസ്ല്യാരുടെ പേര് ഒരു വിഭാഗം നിര്‍ദേശിച്ചതോടെ മറുവിഭാഗം ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു. പകരം ബേക്കല്‍ ഇബ്രാഹിം മുസ്‌ല്യാരെയും നിര്‍ദ്ദേശിക്കുകയുണ്ടായി.

പലതവണ യോഗങ്ങളും കൂടിയാലോചനകളും നടത്തിയെങ്കിലും പൊതുസമ്മതനായ ഒരാളെ ഖാസിയായി തീരുമാനിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് സംയുക്ത ജമാഅത്ത് ഭാരവാഹികള്‍ ഓരോ മഹല്ല് ജമാഅത്തുകളും അവരവരുടെ ജമാഅത്ത് ജനറല്‍ബോഡി ചേര്‍ന്ന് ഓഗസ്റ്റ് 15ന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. തിങ്കളാഴ്ച ചേര്‍ന്ന പള്ളിക്കര സംയുക്ത ജമാഅത്ത് ജനറല്‍ബോഡി യോഗത്തില്‍ 12 ജമാഅത്തുകള്‍ പൈവളിക അബ്ദുല്‍ഖാദര്‍ മുസ്ല്യാരെ ഖാസിയായി അംഗീകരിക്കുന്നതായി അറിയിക്കുകയായിരുന്നു.

ഒമ്പത് ജമാഅത്തുകള്‍ മറുപടി നല്‍കിയില്ല. ഭൂരിപക്ഷ തീരുമാനമാണെന്ന് പറഞ്ഞാണ് ഖാസിയെ യോഗത്തില്‍വെച്ച് പ്രഖ്യാപിച്ചത്. ഇതോടെ ഒമ്പത് മഹല്ല് ജമാഅത്തുകളും ഫലത്തില്‍ ജമാഅത്തില്‍നിന്നും പുറത്താവുകയായിരുന്നു.

ചെരുമ്പ ജമാഅത്ത് ജനറല്‍ബോഡി യോഗംചേര്‍ന്ന് തീരുമാനം അറിയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിവിധ കാരണങ്ങളാല്‍ യോഗംചേരാനായില്ല. അവരുടെ തീരുമാനം അറിയിക്കുന്നതിന് മുമ്പാണ് ഖാസിയുടെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ചെരുമ്പ ജമാഅത്തിന് ജനറല്‍ബോഡി ചേര്‍ന്ന് വിവരം അറിയിക്കാനുള്ള സാവകാശവും കിട്ടിയില്ല. ഇതോടെ ചെരുമ്പ ജമാഅത്തിന്റെ ജനറല്‍ബോഡി യോഗത്തിനും പ്രസക്തിയില്ലാതെയായി. അതിനിടെ ഉദുമ പടിഞ്ഞാര്‍ എരോല്‍ ഖാസിയായ സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാരെ ഖാസിയാക്കാനുളള ചര്‍ച്ചകളും ചെരുമ്പ ജമാഅത്തില്‍ നടന്നു വരുന്നുണ്ട്.

പള്ളിക്കര സംയുക്ത ജമാഅത്തിലെ പ്രബല മഹല്ല് ജമാഅത്തുകളായ ബേക്കല്‍ ഹൈദ്രോസ് ജമാഅത്ത്, ബേക്കല്‍ ഇല്ല്യാസ് ജമാഅത്ത്, ബേക്കല്‍ ഹദ്ദാദ് ജമാഅത്ത്, മവ്വല്‍ റഹ് മാനിയ ജമാഅത്ത്, മവ്വല്‍ രിഫാഇയ ജമാഅത്ത്, മീത്തല്‍മവ്വല്‍ ജമാഅത്ത്, ചെരുമ്പ ജമാഅത്ത്, പള്ളിപ്പുഴ ജമാഅത്ത്, ചേറ്റുകുണ്ട് കടപ്പുറം ജമാഅത്ത് തുടങ്ങിയ ജമാഅത്തുകളാണ് ഖാസിയുടെ നിയമനകാര്യത്തില്‍ കത്തുനല്‍കാതിരുന്നത്.

ഇതിനിടയിലാണ് ചേററുകുണ്ട് കടപ്പുറം ജമാഅത്ത് ഖാസിയായി ഇബ്രാഹിം മുസ്‌ല്യാരെ പ്രഖ്യാപിച്ചത്.

ഇപ്പോള്‍ പുറത്തായ ഒമ്പത് മഹല്ല് ജമാഅത്തുകളില്ലുള്ളവര്‍ സംയുക്തജമാഅത്തില്‍ ഭാരവാഹിസ്ഥാനം വഹിക്കുന്നുണ്ട്. ഇവരുടെ ഭാരവാഹിത്വവും ഖാസിയുടെ പ്രഖ്യാപനത്തോടെ ഇല്ലാതാകും. പുറത്തായ ജമാഅത്തുകള്‍ ബേക്കല്‍ മേഖല കേന്ദ്രീകരിച്ച് സംയുക്ത ജമാഅത്ത് പൂര്‍ത്തീകരിക്കാനുള്ള സാധ്യതയും ഉണ്ടായിട്ടുണ്ട്.

പല മഹല്ലുകളിലും ഖാസിയെ തിരഞ്ഞെടുക്കാനുളള യോഗങ്ങള്‍ ചേര്‍ന്നെങ്കിലും ഐക്യകണ്‌ഠേന തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. ചില സ്ഥലങ്ങളില്‍ യോഗങ്ങള്‍ സംഘര്‍ഷത്തിലേക്ക് വരെ എത്തുകയും ചെയ്തു.

നാഷണല്‍ ലീഗ് മുസ്‌ലിം ലീഗ് തര്‍ക്കവും സുന്നീ വിഭാഗങ്ങളിലെ ഗ്രൂപ്പ് പോരുമാണ് ഖാസിയെ തിരഞ്ഞെടുക്കാനുളള ചര്‍ച്ചകള്‍ക്ക് തടസ്സമായത്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.