Latest News

ഇല്ലാത്ത ചെക്ക് കേസില്‍ കുടുങ്ങിയ യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി

ദുബായ്: ഇല്ലാത്ത ബാദ്ധ്യതയുടെപേരില്‍ ബാങ്ക് ഫയല്‍ചെയ്ത ചെക്ക് കേസില്‍ കുടുങ്ങിയ യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ ബാങ്കിനെതിരെ ദുബായ് കോടതിയുടെ ഉത്തരവ്.

തിരുവനന്തപുരം ബീമാപള്ളി സ്വദേശിയായ സൈഫുദ്ദീനായിരുന്നു ബാങ്കിന്റെ നടപടിമൂലം ഏറെ ക്ലേശിച്ചത്. 2002-ല്‍ ദുബായില്‍ ജോലിചെയ്യവേ സൈഫുദ്ദീന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടിരുന്നു. നടപടിക്രമങ്ങളെല്ലാം പാലിച്ച് പുതിയ പാസ്‌പോര്‍ട്ട് കോണ്‍സുലേറ്റില്‍നിന്ന് ലഭിക്കുകയുംചെയ്തു. 

പിന്നീട് നാട്ടിലേക്കുപോയ സൈഫുദ്ദീന്‍ ഇടയ്ക്കിടെ യു.എ.ഇ. യില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ 2002 സപ്തംബര്‍ പത്തിന് നാട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ സൈഫുദ്ദീനെ ദുബായ് വിമാനത്താവളത്തില്‍വെച്ച് പോലീസ് അറസ്റ്റുചെയ്തു. ദുബായിലെ ഒരു ബാങ്ക് നല്‍കിയ പരാതിയിന്‍മേലായിരുന്നു അറസ്റ്റ്. ബാങ്കിലെ കുടിശ്ശികയുടെ പേരിലായിരുന്നു അറസ്റ്റ്. 

എന്നാല്‍ തനിക്ക് ആ ബാങ്കില്‍ അക്കൗണ്ട് ഇല്ലെന്നും ചെക്കിലുള്ള ഒപ്പ് തന്റേതല്ലെന്നും സൈഫുദ്ദീന്‍ മൊഴിനല്‍കി. തുടര്‍ന്ന് ഒപ്പ് പരിശോധനയ്ക്കായി ഫൊറന്‍സിക് ലബോറട്ടറിയിലേക്കും അയച്ചിരുന്നു. ആ റിപ്പോര്‍ട്ട് സൈഫുദ്ദീന് അനുകൂലമായിരുന്നു. ഈ കാരണത്താല്‍ പബ്ലിക് പ്രോസിക്യൂഷന്‍ കേസ് റദ്ദാക്കി.
എന്നാല്‍ ഈ പ്രശ്‌നം ഉന്നയിച്ച് സൈഫുദ്ദീന്‍ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളിയുടെ നിയമോപദേശത്തോടെ ദുബായ് കോടതിയില്‍ സിവില്‍കേസ് ഫയല്‍ ചെയ്തു. 50,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ്. ഇതില്‍ 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനാണ് ഇപ്പോള്‍ ദുബായ് പ്രാഥമിക കോടതിയുടെ ഉത്തരവ്.

Keywords: Gulf News,MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.