Latest News

മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞിന് അന്ത്യകര്‍മങ്ങള്‍ക്കിടെ ജീവന്‍വെച്ചു

മംഗലാപുരം: ഇന്‍ക്യുബേറ്ററില്‍ സൂക്ഷിച്ച് ചികിത്സനടത്തുന്നതിനിടെ മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞിന് അന്ത്യകര്‍മങ്ങള്‍ക്കിടെ ജീവന്‍വെച്ചു. അന്ത്യകര്‍മങ്ങളുടെ ഭാഗമായി കുഞ്ഞിന്റെ മൃതദേഹത്തില്‍ ചുണ്ടില്‍ പാല്‍ ഇറ്റിച്ചുകൊടുക്കുന്നതിനിടെ കുഞ്ഞത് നുണയുകയായിരുന്നു. അതോടെ കുഞ്ഞിനെ ആസ്പത്രിയിലേക്ക് മാറ്റി.

കുംട്ടയിലെ ഗൗരി-പുഷ്പരാജ് ദമ്പതിമാരുടെ കുഞ്ഞാണ് വീട്ടുകാരെയും ഡോക്ടര്‍മാരെയും ഞെട്ടിച്ച് മരണമുഖത്തുനിന്ന് തിരിച്ചുവന്നത്. കുത്താറിലെ ഒരു സ്വകാര്യ ആസ്പത്രിയിലാണ് ആഗസ്ത് പതിനഞ്ചിന് ഗൗരി മാസംതികയാതെ പ്രസവിച്ചത്. പ്രസവിച്ചയുടനെ കുഞ്ഞിനെ ഇന്‍ക്യുബേറ്ററിലേക്ക് മാറ്റി. എട്ടു ദിവസം ഇന്‍ക്യുബേറ്ററില്‍ ചികിത്സിച്ചു. കഴിഞ്ഞദിവസം ഡോക്ടര്‍മാര്‍ പുഷ്പരാജിനെ വിളിച്ച് കുഞ്ഞ് മരിച്ചതായി അറിയിച്ചു.

തുടര്‍ന്ന് പുഷ്പരാജന്‍ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി. തെക്കൂട്ടുള്ള ചെമ്പുഗുഡ്ഡെ ശ്മശാനത്തിലാണ് സംസ്‌കാരത്തിന് ഏര്‍പ്പാടുചെയ്തത്. ദഹിപ്പിക്കുന്നതിനുമുമ്പ് ആചാരപ്രകാരം കുഞ്ഞിന് നീരുകൊടുക്കുന്ന ചടങ്ങുണ്ടായിരുന്നു. തൊട്ടടുത്ത കടയില്‍നിന്ന് പാലുവാങ്ങിയാണ് കൊടുത്തത്. ചുണ്ടില്‍ പാലിറ്റിച്ചസമയത്ത് കുഞ്ഞ് ചുണ്ടനക്കി. കുഞ്ഞിന് ചലനം കണ്ടതോടെ ഉടന്‍ വാഹനത്തില്‍ മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചു. നേരത്തേ കുഞ്ഞിനെ ചികിത്സിച്ച സ്വകാര്യ ആസ്പത്രിക്കെതിരെ പുഷ്പരാജന്‍ ഉള്ളാള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചികിത്സയിലിരിക്കുന്ന കുഞ്ഞിന്റെ നിലയില്‍ പുരോഗതിയുണ്ട്.


Keywords: Manglore, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.