Latest News

കേരളത്തില്‍ നിന്നുളള 17 എം.പിമാര്‍ക്ക് ഫണ്ട് വൈകും

കണ്ണൂര്‍: സംസ്ഥാനത്ത് നിന്നുള്ള പതിനാറാം ലോക്സഭയിലെ 17 അംഗങ്ങള്‍ക്ക് പുതിയ ഫണ്ട് ലഭിക്കുന്നത് വൈകും. കഴിഞ്ഞ സഭാ കാലയളവില്‍ മണ്ഡലത്തിന് അനുവദിച്ച തുക വന്‍തോതില്‍ വിനിയോഗിക്കാതെ കിടക്കുന്നതാണ് കാരണം. 

പി. കരുണാകരന്‍ (കാസര്‍കോട്), പി.കെ. ശ്രീമതി (കണ്ണൂര്‍), എന്‍.കെ. പ്രേമചന്ദ്രന്‍ (കൊല്ലം) എന്നിവര്‍ ഫണ്ട് ലഭിക്കാന്‍ അര്‍ഹത നേടി. 

രണ്ട് കോടി രൂപയിലധികം വിനിയോഗിക്കാന്‍ ബാക്കിയാകുമ്പോഴാണ് ഫണ്ട് വരവ് നിലക്കുക. കാസര്‍കോട് മണ്ഡലത്തില്‍ 1.78 കോടി രൂപ, കണ്ണൂര്‍ 1.25 കോടി രൂപ, കൊല്ലം 31 ലക്ഷം രൂപ എന്നിങ്ങനെ മാത്രമേ ഫണ്ട് ബാക്കിയുള്ളൂ.

വടകര 3.81 കോടി രൂപ, കോഴിക്കോട് 2.21, വയനാട് 2.15, മലപ്പുറം 2.50, പൊന്നാനി 2.52, പാലക്കാട് 2.58, ആലത്തൂര്‍ 3.81, ത്യശ്ശൂര്‍ 4.67, ചാലക്കുടി 3.95, മാവേലിക്കര 2.22, എറണാകുളം 3.59, കോട്ടയം 3.01, ഇടുക്കി 3.83, പത്തനംതിട്ട 3.65, ആലപ്പുഴ 3.97, ആറ്റിങ്ങല്‍ 2.74, തിരുവനന്തപുരം 4.11 എന്നിങ്ങനെ മൊത്തം 58.66 കോടി രൂപയാണ് വിവിധ മണ്ഡലങ്ങളില്‍ വിനിയോഗിക്കാന്‍ ബാക്കിയുള്ള തുക.

നിലവിലുള്ള രാജ്യസഭാംഗങ്ങള്‍ക്കും മുന്‍ എം.പിമാര്‍ക്കും അനുവദിച്ച ഫണ്ടില്‍ 57 കോടി രൂപ ഉപയോഗിക്കാന്‍ ബാക്കിയാണ്. എ.കെ. ആന്‍റണി 4.34 കോടി രൂപ, സി.പി. നാരായണന്‍ 1.96, ജോയ് എബ്രഹാം 3.83, കെ.എന്‍. ബാലഗോപാല്‍ 2.57, എം.പി. അച്യുതന്‍ 4.49, പി. രാജീവ് 3.52, പി.ജെ. കുര്യന്‍ 1.48, ടി.എന്‍. സീമ 1.93, വയലാര്‍ രവി 3.00 എന്നിങ്ങിനെയാണ് ഇപ്പോഴത്തെ എം.പിമാരുടെ ബാക്കി. 

മുന്‍ എം.പി മാരില്‍ സി.പി.ഐ നേതാവ് കെ.ഇ. ഇസ്മയില്‍ (3.29 കോടി രൂപ), അന്തരിച്ച സി.പി.എം നേതാവ് ഇ.ബാലാനന്ദന്‍ (2.34), പി.ആര്‍. രാജന്‍ (2.96), രാമചന്ദ്രന്‍ പിള്ള (3.37) കെ. ചന്ദ്രന്‍പിള്ള (2.67) തെന്നല ബാലക്യഷ്ണപിള്ള (4.59) എന്നിവരുടെ ഫണ്ട് രണ്ട് കോടിയിലധികം ഉപയോഗിക്കാതെ ബാക്കിയാണ്.

കഴിഞ്ഞ സഭ രണ്ട് വര്‍ഷം പിന്നിട്ടപ്പോഴാണ് എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് കോടി രൂപയില്‍ നിന്ന് വര്‍ഷം അഞ്ച് കോടി രൂപയായി വര്‍ധിപ്പിച്ചത്. ഓരോ അംഗത്തിനും 19 കോടി രൂപ വീതമാണ് കഴിഞ്ഞ സഭാ കാലത്ത് അനുവദിച്ചത്. നടപ്പ് സഭാ കാലത്ത് ഓരോ അംഗത്തിനും 25 കോടി രൂപ ലഭിക്കും. 2.50 കോടി രൂപ വീതം രണ്ട് തവണയായാണ് ഓരോ വര്‍ഷവും ഫണ്ട് ലഭ്യമാക്കുക.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.